തിരൂർ: പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ കേസിൽ നിറമരുതൂർ സ്വദേശിനിയായ യുവതി അറസ്റ്റിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ എടുത്തിട്ടില്ല എന്ന രീതിയിൽ യുവതി ആദ്യം നിഷേധിച്ചു.
എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് എക്സ്റേ എടുത്തു പരിശോധിച്ചതിൽ ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരൂർ സി.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.പി. സുജിത്ത്, എ.എസ്.ഐ ഹൈമാവതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ജിനേഷ് എന്നിവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.







