തിരൂര്‍ : തിരൂർ പറവണ്ണയില്‍ ആള്‍താമസമില്ലാത്ത വീടിന്‍റെ പൂട്ട് തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍. പാണ്ടിക്കാട് മോഴക്കല്ല് സ്വദേശിപട്ടാണി അബ്ദുള്‍ അസീസ് (48) എന്ന ബാവ, കണ്ണൂര്‍ അഴീക്കോട് സ്വദേശി സുബൈദാസ് വീട്ടില്‍ റെനീസ് (26) എന്നിവരെയാണ് തിരൂര്‍ പോലീസും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് പറവണ്ണ മുറിവഴിക്കലില്‍ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീടിന്‍റെ വാതിലിന്‍റെ പൂട്ട് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയും കവര്‍ച്ചനടന്നത്. തുടര്‍ന്ന് ജില്ലയില്‍ മോഷണക്കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ തിരൂര്‍, പോന്നാനി, പെരുമ്പടപ്പ്, താനൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ടായ മോഷണക്കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ജില്ലയ്ക്കകത്തും പുറത്തുമുള്ള മുന്‍ കേസുകളിലെ പ്രതികളെയും മോഷണമുതല്‍ വാങ്ങാന്‍ സാധ്യതയുള്ളവരേയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കി. ഇവരിൽ നിന്നും മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനും തുടരന്വേഷണങ്ങൾക്കുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പിടിയിലായ അസീസിന് മലപ്പുറം, പാക്കോട്, തൃശ്ശൂർ, എറണാംകുളം, കോഴിക്കോട് ജില്ലകളിലായി മോഷണം, ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കൽ ഉൾപ്പെടെ 30 ഓളം കേസുകളും റെനീസിന് ലഹരി കടത്ത്, മോഷണം ഉൾപ്പെടെ 4 ഓളം കേസുകൾ നിലവിൽ ഉണ്ട്. പ്രദേശത്ത് നടന്ന മറ്റ് മോഷണക്കേസുകളിൽ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.