കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിലെത്തിയ വിദ്യാർത്ഥികൾ നിലമ്പൂർ നെടുങ്കയം പുഴയിൽ മുങ്ങിമരിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിൻ്റെ മകൾ ആയിഷ റിദ (14) ഒമ്പതാം ക്ലാസ്), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്ഥഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) ആറാം ക്ലാസ്) എന്നീ വിദ്യാർഥികളാണ് മരിച്ചത്.
സ്‌കൂളിൽ നിന്നും
സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സിന്റെ ക്യാമ്പിനെത്തിയതായിരുന്നു 49 വിദ്യാര്‍ഥികളും എട്ടു അധ്യാപകരുമടങ്ങിയ സംഘം. 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ നിന്നു പുറപ്പെട്ട ഇവര്‍ നിലമ്പൂരിലെ കനോലി പ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി ഉച്ചക്ക് ശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ താമസിക്കാനുള്ള അനുമതി വനം വകുപ്പില്‍ നിന്നു വാങ്ങിയശേഷം കാമ്പ് ഒരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. നെടുങ്കയം പാലത്തിന്റെ താഴെ ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗം അപകടമേഖലയായിരുന്നു. ഇവിടെ പുഴയില്‍ ഇറങ്ങരുതെന്നു വനം വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് വച്ച സ്ഥലമാണിത്. എന്നിട്ടും വനം വകുപ്പിന്റെ അനുമതിയോടെ തന്നെയാണ് കുട്ടികള്‍ അവിടെ കുളിക്കാനിറങ്ങിയത്. വന്‍ കയമുള്ള ഇവിടെ പുഴയിലിറങ്ങിയ കുട്ടികളില്‍ ചിലര്‍ മുങ്ങിത്താഴുന്നത് കണ്ട് ചില അധ്യാപകര്‍ ഓടിയെത്തി പുഴയിലിറങ്ങിയാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ അതുവഴി എത്തിയ വാഹനത്തില്‍ കരുളായിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. നിലമ്പൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.