തിരൂർ: പയ്യനങ്ങാടി-പനമ്പാലം റോഡ് വീതികൂട്ടാൻ സ്ഥലം സൗജന്യമായി വിട്ട് നൽകി ഭൂവുടമകൾ. ഇതോടെ ദീർഘകാലത്തെ ഗതാഗത പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. തിരൂർ റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഭൂവുടകൾ രേഖകൾ കുറുക്കോളി മൊയ്തീൻ എം.എൽ.എക്ക് കൈമാറി. അടുത്ത മാസം പ്രവർത്തിയുടെ പ്രാരംഭ നടപടികളാരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പയ്യനങ്ങാടി പനമ്പാലം റോഡിന് ശാപമോക്ഷമാവുന്നത്.
തിരൂർ നഗരസഭയിലെ പയ്യനങ്ങാടിയില്നിന്ന് പുറപ്പെട്ട് ചെറിയമുണ്ടം പഞ്ചായത്ത് വഴി കടുങ്ങാത്തുകുണ്ടിൽ എത്തുന്ന പയ്യനങ്ങാടി പനമ്പാലം റോഡാണ് വീതിയില്ലാത്തതിനാൽ ഗതാഗതം പ്രയാസകരമായിരുന്നത്. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ അഞ്ച് കോടി രൂപയാണ് റോഡ് നവീകരണത്തിനായി കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ചത്.