തിരൂർ: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ ഡോക്ടർമാർ അടക്കമുള്ള താൽക്കാലിക ജീവ നക്കാർക്ക് 7 മാസമായി വേതനമില്ല. തെറപ്പിസ്‌റ്റ്, അറ്റൻഡർ, കെയർടേക്കർ, ഫാർമസിസ്‌റ്റ്, നഴ്‌സ് തുടങ്ങിയ തസ്തികകളിലുള്ള അഞ്ഞൂറോളം പേരാണു ശമ്പളമില്ലാതെ ജോലി തുടരുന്നത്. 10 മുതൽ100 കിടക്കകൾ വരെയുള്ള നൂറിൽപരം ആശുപത്രികളിലെ ജീവനക്കാർക്കാണു ഈ ദുരവസ്ഥ.
ഭാരതീയ ചികിത്സാവകുപ്പിലെ പ്ലാൻ പ്രോജക്ട‌് പദ്ധതിയുടെ ഭാഗമായാണ് ഇവരെ ജോലിക്കു നിയമിച്ചത്. വേതനം ലഭിക്കുന്നില്ലെങ്കിലും ഡോക്‌ടർമാർക്കും നഴ്സുമാർക്കും രാത്രിയിലും ഡ്യൂട്ടിയു ണ്ട്. അറ്റൻഡറും തെറപ്പിസ്റ്റും കെയർടേക്കറും മറ്റും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ജോലി ചെയ്യണം.
വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആരോഗ്യ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോൾ തുക അനുവദിച്ചെന്ന മറുപടിയാണു ലഭിച്ചതെന്നു ജീവനക്കാർ പറയുന്നു. എന്നാൽ, കുടിശികയിൽ ഒരു മാസത്തെ വേതനം പോലും കിട്ടിയില്ല. ഇതോടെ പലരും ജോലി ഉപേക്ഷിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓണത്തിനു പട്ടിണിസമരം നടത്താനാണു ജീവനക്കാരുടെ തീരുമാനം.