ഇന്ത്യയിൽ ഭരണഘടന പ്രതിസന്ധി ഉടലെടുക്കുകയാണെന്നും ഇതിന് ഉത്തരവാദി ഗവണ്മെന്റ് തന്നെയാണെന്നും മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി പാർലിമെന്റ്കാര്യ വകുപ്പ് മന്ത്രി പ്രഹളാദ് ജോഷി വിളിച്ചു ചേർത്ത പാർലിമെന്റ് പാർട്ടി നേതാക്കന്മാരുടെ യോഗത്തിൽ വ്യക്തമാക്കി. പാർലിമെന്റിന്റെ പവിത്രത തന്നെ ഗവൺമെൻ്റ് പാടെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. മതേതരത്വവും ജനാധിപത്യവും തേഞ്ഞു മാഞ്ഞു ഇല്ലാതാവുകയാണ്.
എക്സിക്യൂട്ടീവ് തെറ്റായ പ്രവർത്തികളുടെ നടത്തിപ്പുകാരായി മാറുന്നു. പത്ര സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന അവകാശവും കനത്ത വെല്ലുവിളികൾ നേരിടുന്നു.
സമീപ കാലത്ത് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ഏക സിവിൽകോഡും, പൗരത്വ ഭേദഗതി നിയമവും വീണ്ടും കൊണ്ട് വരാൻ ഗവണ്മെന്റ് ശ്രമിക്കുന്നു എന്നുള്ളാതാണ്. ഗവണ്മെന്റ് ശ്രമിക്കുന്നത് വീണ്ടും തീ കൊണ്ട് തല ചൊറിയാൻ ശ്രമിക്കുകയാണെന്ന തരത്തിലുള്ള അപരാധമാണ്.
വിദ്യാഭ്യാസ മേഖല മലീനസമാകുന്നു. ഇവിടെ നടക്കുന്നത് വിദ്യാഭ്യാസത്തിന്റെ മലിനീകരണമാണ്.
പുതിയ തലമുറയുടെ സിരകളിൽ വിഷം കുത്തിവെക്കുകയാണ് ഇത് മൂലം ചെയ്യുന്നത്. ഹജ്ജിന്റെ കാലം വരികയാണ് ഇന്ത്യയിലെ എമ്പാർക്കേഷൻ പോയിന്റുകളിൽ ലക്നൗ കഴിഞ്ഞാൽ ഏറ്റവും വലുത് കോഴിക്കോട് ആണ്. ഹജ്ജ് യാത്രക്കാരുടെ കഴുത്ത് ഞെരിക്കുന്ന വിമാനക്കൂലിയാണ് കോഴിക്കോട് നിന്നും ഈടാക്കുന്നത്. ഇത് ക്രൂരമാണ് അനീതിയാണ്. ഇത് തിരുത്താൻ ഗവണ്മെന്റ് തയ്യാറാവണം.
ആരാധനാലയങ്ങൾക്ക് മുന്നിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നത് തടയുന്നതിന് വേണ്ടി ഇന്ത്യൻ പാർലിമെന്റ് നിർമിച്ച 1991ലെ place of worship act ഇപ്പോൾ ഗവണ്മെന്റ് തന്നെ കൂട്ട് നിന്ന് ആ നിയമം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഗവണ്മെന്റ് ബോധപൂർവം സമുദായ സൗഹാർദ്ധം തകർക്കാൻ കൂട്ട് നിൽക്കുകയാണെന്നും എംപി വ്യക്തമാക്കി. യോഗത്തിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാത് സിംഗ്, വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ, കൊമേഴ്‌സ് & ഇൻഡസ്ട്രിയൽ വകുപ്പ് മന്ത്രി പിയൂഷ് ഗോയാൽ എന്നിവർ പങ്കെടുത്തു.