തിരൂർ: രാസലഹരിയുമായി മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സ്വദേശി പുല്ലാണിക്കല്‍ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് പിടിയിലായത്. 141.58 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മലപ്പുറം ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസും തിരൂർ, പെരിന്തല്‍മണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തില്‍ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഒമാനില്‍ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നു. ഹൈദരലി ദിവസങ്ങള്‍ക്കു മുൻപ് വിസിറ്റിങിനായി ഒമാനില്‍ പോയിയിരുന്നു. മൂന്ന് ദിവസം മുമ്ബ് മുംബൈയിലെത്തി മറ്റു രണ്ടു പ്രതികളെയും കൂട്ടി അവിടെ നിന്നും ട്രെയിൻ വഴിയാണ് തിരൂരില്‍ എത്തിയത്. റെയില്‍വേ സ്റ്റേഷൻ സമീപത്തെ പാർക്കിങ് ഗ്രൗണ്ടില്‍ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് പൊലീസിന്റെ വലയിലായത്.
ഒമാനില്‍ നിന്ന് പാകിസ്താനിയായ വില്പനക്കാരനില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാല്‍ നല്‍കിയതായും പിടിയിലായ ഹൈദരലി പൊലീസിനോട് പറഞ്ഞു. കേരള വിപണിയില്‍ അഞ്ചു ലക്ഷത്തോളം രൂപക്ക് വില്‍ക്കാനാണ് തയാറെടുത്തിരുന്നത്. ഒമാനില്‍ നിന്നും ലഭിക്കുന്ന എം.ഡി.എം.എ ഏറ്റവും വീര്യം കൂടിയ ഇനമാണ് എന്നും ആയതിനു വളരെ അധികം ഡിമാൻഡ് ആണെന്നുമാണ് പിടികൂടിയ പ്രതികള്‍ പറയുന്നത്.
വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ സർക്കാറിന്റെ നിർദേശപ്രകാരം കേരള പൊലീസിന്റെ ഡി.ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഒരു മാസത്തോളമായി ജില്ലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഓപറേഷന്റെ ഭാഗമായി തീരദേശ മേഖല ഉള്‍പ്പെടുന്ന പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, എസ്.ഐ സുജിത്ത് ആർ.പി, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ അരുണ്‍, രാജേഷ് കെ ആർ, ബിനു,ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദില്‍ജിത്, സുജിത്, ജവഹർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.