കൽപകഞ്ചേരി: മനസുണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും ഒന്നും കൃഷി ചെയ്യാൻ തടസ്സമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കുറുമ്പത്തൂർ കാട്ടാൻകുന്നിലെ ആലുങ്ങൽ ഷാഫി എന്ന യുവകർഷകൻ. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള മെക്സിക്കൻ റെഡ് ഇനത്തിൽപ്പെട്ട നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ പൂത്തുലഞ്ഞു നിൽക്കുന്നത്. മൂന്നുവർഷം മുൻപ് ചെടിയിലെ കൗതുകം തോന്നി തൃശ്ശൂരിൽ നിന്നും 300 രൂപക്ക് ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ വാങ്ങിയാണ് തുടക്കം. മട്ടുപ്പാവിൽ ഒരുക്കിയ പ്ലാസ്റ്റിക് ഡപ്പയിൽ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ആയിരുന്നു കൃഷി. നല്ല വെയിലും നല്ല പരിചരണവും ലഭിച്ചതോടെ ഡ്രാഗൺ ഫ്രൂട്ട് നൂറുമേനി വിളവെടുത്തു. ഇതോടെ ഷാഫി മട്ടുപ്പാവ് മുഴുവനായും ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കായി മാറ്റിവെച്ചു. 50 ഓളം ചെടികളിൽ നിന്നായി ഇക്കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. വിദേശ പഴവർഗ്ഗങ്ങളിൽ ഏറെ ഡിമാൻഡുള്ള ഡ്രാഗൺ ഫ്രൂട്ടിൻ്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ ഷാഫി തൻ്റെ 20 സെൻറ് ഭൂമിയിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചിട്ടുണ്ട്