നിലമ്പൂരിൽ കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49), സുനീർ പത്തൂരാൻ (37), ഷിജു കൊട്ടുപാറ (35), ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിൻ്റെ പിടിയിലായത്.
ഒരു മാസം മുൻപാണ് ഇവർ കാട്ടുപോത്തിനെ വേട്ടയാടിയത്. നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾ കുന്ന് വനമേഖല കേന്ദ്ര കരിച്ച് കാട്ടുപോത്തിനെ വേട്ടയാടി എന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ ഈ ഭാഗത്ത് നിന്നും കാട്ടുപോത്തിന്റെ തല ഒരു മാസം മുൻപ് കിട്ടിയിരുന്നു. തുടർന്ന് പ്രതികൾക്കായി വനപാലകർ തിരച്ചിൽ തുടരുകയായിരുന്നു. അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്, കൂട്ടുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ലൈസൻസ് ഇല്ലാത്ത നടൻ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്