ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്‌ലിം ന്യൂനപക്ഷ വിഭാഗം ഇത്രമേൽ ദ്രോഹിക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ലെന്നും ഏത് മത വിഭാഗത്തിൽ പ്പെട്ടവനാണെങ്കിലും അവരോട് വിരോധം വച്ചു പുലർത്തുന്ന ഈ സർക്കാറിന്റെ സമീപനം അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഇന്ത്യയുടെ പല ഭാഗത്തും നരക തുല്യമായ അനുഭവങ്ങളാണ് മുസ്ലിം ന്യൂനപക്ഷം നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ ഗവണ്മെന്റിന്റെ മുഖമുദ്ര തന്നെ ന്യൂനപക്ഷ വിഭാഗത്തിന് എതിരായിട്ടുള്ള വിരോധമാണ്.
ഈ ഗവണ്മെന്റ് അവകാശപ്പെടുന്നത് പുതിയ പാർലമെന്റ് കെട്ടിടം അവർ നിർമിച്ചു എന്നുള്ളതാണ്. അത് ശരി തന്നെ, എന്നാൽ ജനാധിപത്യത്തിന്റെ നെടുംതൂൺ എന്ന് വിശേഷപ്പിക്കാവുന്ന പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി , മീഡിയ, എന്നിവയുടെയെല്ലാം തന്നെ കാലുകൾ ദുർബലമാക്കുകയും ചെയ്തത് ഈ ഗവണ്മെന്റ് തന്നെയാണ്. ഇന്ത്യയിൽ നമ്മുടെ പൂർവ്വികർ മൂന്ന് വർഷം കോൺസ്റ്റിട്യൂട്ട് അസംബ്ലിയിൽ തലനാരിഴ ചർച്ച ചെയ്ത് നമുക്ക് ഒരു ഭരണഘടന ഉണ്ടാക്കി ത്തന്നു. ഈ ഗവണ്മെന്റ് ആകട്ടെ അത് ഓരോന്നോരോന്നായി തകർക്കുകയാണ്. നവഭാരത ശില്പികൾ നമുക്ക് പൊതുമേഖലയിൽ ധാരാളം സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയല്ലാം ഉണ്ടാക്കിത്തന്നു.
ഈ ഗവണ്മെന്റ് അവയെല്ലാം തുച്ഛ വിലയ്ക്ക് വൻകിട ബിസിനസുകാർക്ക് വിറ്റഴിക്കുന്നു.
അയോധ്യയിൽ രാമ മന്ദിരം ഉണ്ടാക്കിയ ആഘോഷത്തിലാണ് നിങ്ങൾ. ഒരിക്കൽ ബാബരി മസ്ജിദ് തകർത്തവർ തന്നെ ഇപ്പോൾ വീണ്ടും ഗ്യാൻവാപി മസ്ജിദിനു നേരെ തിരിഞ്ഞിരിക്കുയാണ്.
ഈ ഡൽഹിയിൽ തന്നെ 800 വർഷം പഴക്കമുള്ള ഒരു മസ്ജിദ് കഴിഞ്ഞ ദിവസമാണ് പൊളിച്ചത്.
ബിജെപി നേതാക്കളും മന്ത്രിമാരും ഏകസിവിൽ കോഡ് , പൗരത്വ നിയമം എന്നിവ വീണ്ടും കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
നേരത്തെ ഇത് നടപ്പിലാക്കാൻ ശ്രമം നടത്തിയപ്പോൾ ഇന്ത്യയിലാകെ ആളിപ്പ ടർന്ന പ്രക്ഷോഭങ്ങൾ നമുക്ക് മറക്കാറായിട്ടില്ല. അന്നത്തെ പ്രക്ഷോഭ സമരങ്ങളിൽ രംഗത്ത് വന്ന ബഹുഭൂരിപക്ഷവും യുവാക്കൾ ആണെന്നുള്ളത് നമ്മൾ കണ്ടെതാണ്. ഇന്നാട്ടിലെ മുസ്ലിംകളെ നിങ്ങൾ താഴ്ത്തിക്കാണരുത്. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൽ സ്വതന്ത്ര ഭാരതത്തിലെ എല്ലാ മേഖലകളിലും എല്ലാ വളർച്ചയിലും വികാസത്തിലും അവരുടെ പങ്ക് വളരെ വലുതാണ്.
അവർ ഇവിടെ ജനിച്ചവരും വളർന്നവരുമാണ്. അവരെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് നിങ്ങൾ കരുതരുത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഈ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഫലപ്രദമായ ചർച്ചയും നയ രൂപീകരണവും നടക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് യഥാർഥ്യമാകാൻ പോകുന്നില്ല.
ഈ ഗവണ്മെന്റിന് വിമർശകരോട് ശത്രുതയാണ്. എതിരാളികളെ നിശബ്ദരാക്കുന്നവരാണ് .
ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്കെതിരെ ഈ സർക്കാർ കള്ള കേസുകൾ ചുമത്തുകയും കേസുകളിൽപ്പെടുത്തി പുറത്താക്കുകയും ചെയ്യുന്നു. ഇ.ടി. കൂട്ടിച്ചേർത്തു.