വൈലത്തൂർ: വൈലത്തൂർ ചിലവിൽ ഇരട്ട മരണമുണ്ടായ വീട്ടിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് ഓട്ടോമാറ്റിക് ഗെയ്റ്റിന് ഇടയിൽ കുടുങ്ങി വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗഫൂറിന്റെ മാതാവ് ആസ്യ ഹജ്ജുമ്മ (58) രാത്രി 12 മണിയോടുകൂടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
സിനാനെ വലിയ ഇഷ്ടമുള്ള വല്ല്യുമ്മ സിനാൻ അപകടത്തിൽ പെട്ടതറിഞ്ഞ് കാണാനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പോകുന്നതിനിടെ പൊന്മുണ്ടത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.
കാന്തപുരം കുടുംബത്തെ ആശ്വസിപ്പിച്ച് പ്രാർഥനയും നടത്തി. സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, കെ പി എച്ച് തങ്ങൾ കാവനൂർ, ബഷീർ അഹ്സനി വടശ്ശേരി, പാലക്കൽ മുഹമ്മദ് മുസ്‌ലിയാർ എന്നിവർ അനുഗമിച്ചു. സംസ്ഥാന ഹജജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വടശ്ശേരി ഹസൻ മുസ് ലിയാർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി എന്നിവരും വസതി സന്ദർശിച്ചിരുന്നു.







