കൽപകഞ്ചേരി: 100ലധികം മോഷണ കേസിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മണവാളൻ ഷാജഹാൻ വീണ്ടും പിടിയിൽ. പെരുമണ്ണക്ലാരി ചെട്ടിയാംകിണറിലെ വീട്ടിൽ നിന്നും 75000 രൂപ കവർന്ന കേസിലാണ് താനാളൂർ ഒഴൂർ സ്വദേശി കുട്ടിയമ്മക്കനകത്ത് ഷാജഹാനെ (59) കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാസമാണ് സംഭവം. മോഷണം നടത്തി ഒളിവിൽ പോയ ഷാജഹാനായി പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിരുന്നു. ഇതിനിടയിലാണ് വേങ്ങരയിൽ നിന്ന് ഷാജഹാനെ പോലീസ് പിടികൂടിയത്. മോഷണം നടത്തി അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയാൽ വീണ്ടും രാത്രീ കാലങ്ങളിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കി മോഷണങ്ങൾ നടത്തുന്ന ഷാജഹാൻ ചെറുപ്പം മുതൽ കളവു തൊഴിൽ ആക്കിയ മോഷ്ടാവാണ്. കേരളത്തിൽ വിവിധ ജില്ലകളിലും കർണാക, തമിഴ്നാട് സംസ്ഥാനങ്ങളിലുമായി 100ലധികം മോഷണ കേസുകൾ നിലവിലുണ്ട്. കടുങ്ങാത്തുകുണ്ട് പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടിൽ കയറി സ്വർണവും പണവും കവർന്ന് ഒളിവിൽ പോയ ഷാജഹാനെ ദിവസങ്ങൾക്കുള്ളിൽ അന്നത്തെ എസ്.ഐ ആയിരുന്ന ജലീൽ കറുത്തേടത്ത് പിടികൂടിയത് ഏറെ ജനശ്രദ്ധ നേടിയ സംഭവമായിരുന്നു. കൂടാതെ കൊടിഞ്ഞി, കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിൽ മുഖം മറച്ചും ഷർട്ട് ധരിക്കാതെയും കയ്യിൽ ആയുധവുമായി രാത്രികാലങ്ങളിൽ മോഷണം നടത്തി അറസ്റ്റിൽ ആയിട്ടുണ്ട്. കുറ്റിപ്പുറത്തും സമാനമായ മോഷണം നടത്തിയിട്ടുണ്ട്. എസ്.ഐ വി. ധർമ്മരാജൻ, എസ്.സി.പി.ഒ മാരായ ജംഷാദ്, ആദിത്യൻ, സി.പി.ഒ സുനീഷ് വിപിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.